ഇരിട്ടി : വീണ്ടും പരാജയപ്പെടുമോ എന്ന് കെ.കെ.ശൈലജയ്ക്ക് പേടി, ജനഹിതത്തിൽ ഉള്ള എംപി സ്ഥാനം കൂടി പാറിപ്പോകുമോ എന്ന് ജോൺ ബ്രിട്ടാസിന് ഭയം, തോൽക്കുമോ എന്ന് ഡോ.ശിവദാസന് സംശയം, മത്സരിക്കാനാളില്ലാതെ സിപിഎം വലയുമ്പോൾ പേരാവൂർ നിയമസഭാ മണ്ഡലത്തിൽ സണ്ണി ജോസഫിനെ നേരിടാൻ ഒടുവിൽ സക്കീർ ഹുസൈനെ തന്നെ പ്രയോഗിക്കാനൊരുങ്ങുകയാണ് ഇടതു മുന്നണി. സക്കീറും മടിച്ചാൽ സീറ്റ് സിപിഐക്കോ അതുമല്ലെങ്കിൽ എൻസിപിക്കോ അതുമല്ലെങ്കിൽ ആർഎസ്പിക്കോ ഇനിയതുമല്ലെങ്കിൽ കേരള കോൺഗ്രസി(മാണി )നോ നൽകുന്നതിനും ആലോചനയുണ്ട്. മണ്ഡലംകാരൻ തന്നെയായ ഡോ.ശിവദാസനെ കെ പി സി സി പ്രസിഡൻ്റായ സണ്ണി ജോസഫിന് എതിരെ രംഗത്തിറക്കാനായിരൂന്നു നീക്കം. എന്നാൽ ഒരു സർപ്രൈസ് സ്ഥാനാർത്ഥിയാക്കാൻ പദ്ധതിയിട്ടാണ് നീക്കം തുടങ്ങിയത്. മുൻകൂട്ടി പൊതുചർച്ചയ്ക്ക് വരാതെ ശിവദാസൻ്റെ സ്ഥാനാർത്ഥിത്തം മറച്ചുവയ്ക്കാൻ വേണ്ടി പൊതു ജനത്തിന് മുൻപിൽ കൈരളി ചാനൽ മുതലാളിയും വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ സുഹൃത്തുമായ ജോൺ ബ്രിട്ടാസിൻ്റെ പേര് പാർട്ടി ഒന്നുമറിയാത്ത ഭാവത്തിൻ പുറത്തുവിട്ടു. ബ്രിട്ടാസാണെങ്കിൽ ബി ജെപി- സി പി എം പാലമായും കലുങ്കായും അടിമയിയും രാജ്യസഭയിൽ വർഗീയതയ്ക്കും ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരെ പൊരിഞ്ഞ പോരാട്ടം അഭിനയിച്ച് ബിജെപിയുടെ കയ്യടി നേടാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നാട്ടുകാർ എടുത്തെറിയും എന്ന് ചിന്തിച്ച് പകരം വീണ്ടും ശൈലജ യെ ഇപ്പം ഇറക്കും എന്ന പ്രതീതി സൃഷ്ടിക്കാനായി അടുത്ത നീക്കം. എന്നാൽ വടകരയിലെ ഒന്നര ലക്ഷത്തിൻ്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ തനിക്ക് ഇനി ഒന്നുകൂടി തോൽക്കാൻ താൽപര്യമില്ലെന്നും വെറുതെ നാറ്റിക്കരുതേയെന്നും പാർട്ടിയുടെ ഉടമയായ വിജയനെ അറിയിച്ചെന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. വീണ്ടും ശിവദാസനിലേക്ക് സ്ഥാനാർത്ഥിത്തം കൊണ്ട് വരാൻ നീക്കം നടത്തുന്നതിനിടയിലാണ് സക്കീർ ഹുസൈനെ വീണ്ടും രംഗത്തിറക്കാൻ ശ്രമം തുടങ്ങിയത്. ജോൺ ബ്രിട്ടാസ് ഡൽഹിയിൽ വച്ച് ബിജെപിയുമായി ചേർന്നിട്ട പാലം ഉപയോഗിച്ച് ഒരു .കരുനീക്കം നടത്തി ശിവദാസനെ വിജയിപ്പിക്കാമെന്ന സമവാക്യം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. കൃസ്ത്യൻ വോട്ടുകൾ ഉപയോഗിച്ച് ബ്രിട്ടാസിനെ വിജയിപ്പിക്കാമെന്ന ധാരണ ആദ്യമേ പാളിയിരുന്നു. മാത്രമല്ല ഇതേ തന്ത്രമിറക്കി 2016ൽ ബിനോയ് കുര്യനെ ഇറക്കിയപ്പോൾ പരാജയം എണ്ണായിരത്തോളം വോട്ടിനായിരുന്നു. എന്നാൽ 2021 ൽ സക്കീർ ഹുസൈനെ സണ്ണി ജോസഫിനെതിരെ നിർത്തിയപ്പോൾ പരാജയം വെറും നാലായിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു. ജാതി മത രാഷ്ട്രീയ നീക്കു പോക്ക് വച്ചായിരിക്കും സ്ഥാനാർത്ഥി ആരെന്ന് നിശ്ചയിക്കുക. ഈ നീക്കു പോക്ക് പ്രകാരം ഏറ്റവും സാധ്യത. സക്കീർ ഹുസൈനെ മത്സരിപ്പിക്കുന്നതായിരിക്കുമെന്നും ഒരു വിഭാഗം പാർട്ടി തന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ ബ്രിട്ടാസ് പാലം വർക്കായാൽ ഡോ.ശിവദാസൻ മത്സരിക്കും. അതിൻ്റെ സാധ്യത കൃത്യമായി വ്യക്തമായാൽ കെ.കെ.ശൈലജയോ ജോൺ ബ്രിട്ടാസോ എത്തും. എല്ലാം ഡൽഹിയിലെ പാലം പോലിരിക്കും. ഈ നീക്കത്തിൽ ഉറപ്പുണ്ടാകാത്ത പക്ഷം സക്കീർ ഹുസൈൻ തന്നെ എത്തും. അതിന് കളമൊരുക്കാൻ വേണ്ടി ഒരു വികസന ജാഥ സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സിപിഎമ്മിൻ്റെ ഇരിട്ടി ഏറിയാ സെക്രട്ടറിയായ സക്കീർ ഹുസൈനെ പേരാവൂർ ഏറിയ ഉൾക്കൊള്ളുന്ന ജാഥയ്ക്ക് നിയോഗിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുൻപേ തന്നെ കളത്തിൽ നിറയാനുള്ള ശ്രമമാണ്. ഏറ്റവും ജനകീയനായ എംഎൽഎ എന്ന പേരുള്ള സണ്ണി ജോസഫിൻ്റെ ഇമേജ് തകർക്കാൻ സംസ്ഥാന തലത്തിൽ സിപിഎം നടത്തിയ നീക്കം തന്നെ പൊളിഞ്ഞതോടെ മറ്റെന്തെങ്കിലും കാർഡിറക്കാതെ രക്ഷയില്ലെന്ന് വന്നിരിക്കുകയാണ്. കെപിസിസി പ്രസിഡൻ്റ് ആയി സണ്ണി ജോസഫ് ഉയർന്നതിന് ശേഷം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള ചരിത്രത്തിൽ ആദ്യമായി സിപിഎം നെ സംസ്ഥാന തലത്തിൽ പിന്നിലാക്കി മേധാവിത്വം നേടിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും കോർപ്റേഷനുകളും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഭൂരിഭാഗവും പിടിച്ചെടുത്ത് നടത്തിയ കോൺഗ്രസിൻ്റെ പടയോട്ടത്തിന് തടയിടാനും സണ്ണി ജോസഫിനെ കുരുക്കാനും ലക്ഷ്യമിട്ടാണ് രാഹുൽ മാങ്കുട്ടത്തിനെതിരെ ഒരു തലയും വാലുമില്ലാത്ത പരാതി മെയിൽ ചെയ്യിപ്പിച്ച് സിപിഎം തന്ത്രമിറക്കിയത്. സണ്ണി ജോസഫ് പരാതി അവഗണിക്കുമെന്നോ അതുമല്ലെങ്കിൽ മാധ്യമങ്ങൾക്ക് കൈമാറുമെന്നോ അതുമല്ലെങ്കിൽ രഹസ്യമായി വിജയന് കൊടുക്കുമെന്നോ ആണ് പരാതി തയാറാക്കിച്ച വിജയൻ ടീം കരുതിയത്. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നീക്കമാണ് സണ്ണി ജോസഫ് നടത്തിയത്. സിപിഎം രംഗത്തിറക്കിയ ഫേക്ക് അതിജീവിതയുടെ
തലയും വാലുമില്ലാത്ത ആ പരാതി ലഭിച്ച് 5 മിനിട്ടിനകം സണ്ണി ജോസഫ് അതെടുത്ത് പൊലീസ് മേധാവിയായ ഡിജിപിക്ക് കൊടുത്തു. അത് സിപിഎമ്മിന് വലിയ നാണക്കേടായി മാറി. ഒരു കേസാകരുത് എന്നും എന്നാൽ ചർച്ചാ വിഷയമായി മാറി കോൺഗ്രസും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും നാറിനാണം കെട്ട് നിൽക്കണം എന്നും മാത്രം ലക്ഷ്യമിട്ടായിരുന്നു ആ തട്ടിക്കൂട്ട് പരാതി സണ്ണി ജോസഫിന് അയപ്പിച്ചത് തന്നെ. എന്നാൽ ആ കുടുക്ക് മനസ്സിലാക്കി സണ്ണി ജോസഫ് രാഹുൽ മാങ്കുട്ടത്തിനെ പാർട്ടിയിൽ പുറത്താക്കുക കൂടി ചെയ്തതോടെ നിരവധി പീഡകൻമാരേ സംരക്ഷിച്ച് നിൽക്കുന്ന സിപിഎം വെട്ടിലായി. ഇതോടെ സണ്ണി ജോസഫിൻ്റെ ഇമേജ് പതിൻമടങ്ങായി വളർന്നു. അതാണ് ശൈലജയും ശിവദാസനും പിൻവാങ്ങാൻ ശ്രമിക്കുന്നതിൻ്റെ കാരണവും. അതിനാൽ എന്തെങ്കിലും അണ്ടർ ഗ്രൗണ്ട് പാലങ്ങൾ ഉണ്ടാക്കൽ മാത്രമാണ് സിപിഎമ്മിന് അൽപമെങ്കിലും സാധ്യത നൽകുക. മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സണ്ണി ജോസഫ് ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കും എന്ന് ജനം വിശ്വസിക്കുന്നു. ആന മതിൽ വ്യാപനം, ചുരം രഹിതപാത, ബഫർ സോൺ രഹിതമലയോരം, വന്യ ജീവി ശല്യത്തിന് പ്രതിവിധി, മലയോര വികസന സാധ്യതകൾ എന്നിവയിലെല്ലാം പദ്ധതികൾ ഒരുക്കി വച്ചിട്ടുള്ള സണ്ണി ജോസഫിനെ നേരിടാൻ വായുവിൽ തള്ളിയ പുകയല്ലാതെ മറ്റൊന്നുമില്ലാതെ സിപിഎം ഇറങ്ങേണ്ട അവസ്ഥയാണ്. പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് സിപിഎമ്മിനെ വല്ലാതെ വേട്ടയാടുന്നുണ്ട്. അതിനെ അതിജീവിക്കാൻ കോൺഗ്രസിലെ ഒടംകൊല്ലികളായ ഗ്രൂപ്പുകളിക്കാരെ കണ്ടെത്തി കൂട്ടുകൂടാനും പദ്ധതിയിടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമ്പോൾ ചില ഗ്രൂപ്പുകളിക്കാരായ നേതാക്കൾ കോൺഗ്രസിൽ കലാപം ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണ് സിപിഎം ഇരിക്കുന്നത്. യുഡിഎഫിലും ഭിന്നത ഉണ്ടാക്കാൻ കഴിയുമെന്ന ധാരണയിലുമാണ് സിപിഎം ഉള്ളത്. അങ്ങനെയുള്ള തക്കിട തരികിടയിൽ സണ്ണി ജോസഫിനെ ഒതുക്കാമെന്ന വിശ്വാസത്തിലാണ് സിപിഎം തന്ത്രം മെനയുന്നത്. അതിൻ്റെ ഭാഗമാണ് സക്കീർ ഹുസൈനെ തൊപ്പി യൊക്കെ വച്ച് രംഗത്തേക്ക് ഉന്തി തള്ളികൊണ്ടു വന്നത്.
പേരാവൂർ മണ്ഡലം വികസന സന്ദേശ ജാഥയുമായി സക്കീർ പതിയെ രംഗത്തേക്ക് വരികയാണ്. അമ്പായത്തോട് വച്ചു സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി ഷാജി അധ്യക്ഷനായി. അമ്പായത്തോട് നിന്നും ആരംഭിച്ച ജാഥ 16 ന് ഇരിട്ടി ചാവശ്ശേരിയിൽ സമാപിക്കും.
ജാഥ ലീഡർ കെ വി സക്കീർ ഹുസൈൻ, മാനേജർ ബാബുരാജ് പായം ജാഥ നയിക്കും. അമ്പായത്തോട് നിന്നും ആരംഭിച്ച ജാഥ നീണ്ടുനോക്കി, അടക്കാത്തോട് സ്വീകരണത്തിനു ശേഷം കേളകത്ത് സമാപിച്ചു.
14ന് രാവിലെ കണിച്ചാർ നിന്നും ആരംഭിച്ചു വൈകുന്നേരം അഞ്ചുമണിക്ക് പേരാവൂരിൽ സമാപിക്കും.
15ന് വളയംചാലിൽ നിന്നും ആരംഭിച്ചു വള്ളിത്തോട് സമാപിക്കും.
16ന് വിളമനയിൽ നിന്നും ആരംഭിച്ചു വൈകുന്നേരം ചാവശ്ശേരിയിൽ സമാപിക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വികെ സനോജ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ എം രാജൻ,വി.ജി പത്മനാഭൻ, ടി വിജയൻ,ഷിജിത്ത് വയന്നൂർ, കെ ശ്രീധരൻ, അജയൻ പായം, സി വി എം വിജയൻ, ജയ്സൺ ജീരകശേരി, ബേബി സുരേഷ്, കെ. ജി ദിലീപ്, പി. പി അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി. ടി അനീഷ് സ്വാഗതം പറഞ്ഞു.
When Zakir Hussain is brought back to the stage in Peravoor, wearing a hat.























